ഒമിക്രോണ്‍ ഗുരുതരമായ രോഗബാധ സൃഷ്ടിക്കുന്നില്ലെന്നാണ് മന്ത്രിമാരും, വിദഗ്ധരും ആവര്‍ത്തിച്ച് വരുന്നത്. രാജ്യത്ത് കോവിഡ് ആശങ്ക കുറയ്ക്കാന്‍ ഇത് സഹായകമായിട്ടുണ്ട്. എന്നാല്‍ ആശങ്ക കുറഞ്ഞതോടെ ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുക്കാന്‍ മുന്നോട്ട് വരുന്നവരുടെ എണ്ണവും കുറയുന്നുവെന്നാണ് ആശങ്ക ഉയരുന്നത്. ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളില്‍ കാല്‍ശതമാനത്തില്‍ താഴെ മാത്രം മുതിര്‍ന്നവരാണ് ഇപ്പോഴും മൂന്നാം ഡോസ് വാക്‌സിനെടുത്തിരിക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ന്യൂഹാമില്‍ 29.3 ശതമാനം പേര്‍ മാത്രമാണ് ബൂസ്റ്റര്‍ സ്വീകരിച്ചിട്ടുള്ളത്. ലണ്ടന്‍ ബറോകളായ ടവര്‍ ഹാംലെറ്റ്‌സ്, ബാര്‍ക്കിംഗ് & ഡാജെന്‍ഹാം എന്നിവിടങ്ങളിലും സമാനമാണ് വാക്‌സിന്‍ നിരക്ക്. എന്‍എച്ച്എസ് ഡാറ്റ പ്രകാരം നിരവധി അതോറിറ്റികള്‍ ഇപ്പോഴും 50 ശതമാനം വാക്‌സിനേഷന്‍ കടക്കാന്‍ പാടുപെടുന്നുണ്ട്. ഏറ്റവും മികച്ച നിരക്കുള്ള യോര്‍ക്ക്ഷയറിലെ ഹാംബിള്‍ടണില്‍ പോലും 75 ശതമാനം കടക്കാന്‍ സാധിച്ചിട്ടില്ല.
രാജ്യത്ത് 10 മില്ല്യണ്‍ മുതിര്‍ന്നവരാണ് ഇപ്പോഴും മൂന്നാം ഡോസ് സ്വീകരിക്കാത്തതെന്നാണ് വ്യത്യസ്തമായ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവരില്‍ നിരവധി പേര്‍ക്ക് കഴിഞ്ഞ മാസം വൈറസ് പിടിപെട്ടിരിക്കാന്‍ ഇടയുള്ളതിനാല്‍ പലരും ബൂസ്റ്ററിന് അയോഗ്യരാകും. ബൂസ്റ്ററുകള്‍ അതിന്റെ പണി കൃത്യമായി ചെയ്യുന്നുണ്ടെന്നതിനാല്‍ വാക്‌സിനെടുക്കാത്തവര്‍ എത്രയും പെട്ടെന്ന് ഇതിന് തയ്യാറാകണമെന്നാണ് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.
ഇന്റന്‍സീവ് കെയറില്‍ ചികിത്സയിലുള്ള 90 ശതമാനം കോവിഡ് രോഗികളും ബൂസ്റ്റര്‍ സ്വീകരിക്കാത്തവരാണെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. അതേസമയം വാക്‌സിന്റെ ഗുണങ്ങളെ കുറിച്ച് കൂടുതല്‍ വ്യക്തമായ സന്ദേശം ജനങ്ങളിലേക്ക് നല്‍കണമെന്നും ആവശ്യം ഉയരുന്നുണ്ട്. പ്രത്യേകിച്ച് ഒമിക്രോണ്‍ സാരമാകുന്നില്ലെന്ന് മന്ത്രിമാര്‍ ആവര്‍ത്തിക്കുമ്പോള്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പോലും മനസ്സ് മാറ്റുകയാണ്.
വാക്‌സിന്‍ വിരുദ്ധര്‍ പ്രചരിപ്പിക്കുന്ന അസത്യങ്ങള്‍ വിശ്വസിക്കുന്നതാണ് ചില ഭാഗങ്ങളില്‍ ബൂസ്റ്ററെടുക്കുന്നതില്‍ കുറവ് വരുത്തുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. വിലക്കുകള്‍ ഒഴിവാക്കി നിര്‍ത്താന്‍ ബൂസ്റ്റര്‍ വാക്‌സിനേഷന്‍ വിജയകരമാകണമെന്ന് ബോറിസ് ജോണ്‍സണ്‍ ആവര്‍ത്തിച്ചു.