കോവിഡ് വിലക്കുകള്‍ ഈ മാസം അവസാനത്തോടെ നിര്‍ത്തലാക്കാനുള്ള നീക്കങ്ങള്‍ക്ക് ബ്രിട്ടീഷ് ഗവണ്മെന്റ് തുടക്കം കുറിച്ചതായി സൂചന. വൈറസിനൊപ്പം ജീവിക്കാവുന്ന തരത്തിലാണ് ബ്രിട്ടന് മുന്നോട്ട് നീങ്ങുന്നതെന്ന് വിലക്കുകള്‍ നടപ്പാക്കാന്‍ മുന്നില്‍ നിന്ന മൈക്കിള്‍ ഗോവും വ്യക്തമാക്കിയതോടെയാണ് ഒമിക്രോണ്‍ ഭീതിയില്‍ നിന്നും സര്‍ക്കാര്‍ മുക്തമാകുന്നതായി വ്യക്തമാകുന്നത്.
ഒമിക്രോണ്‍ വേരിയന്റിനെ നേരിടാനാണ് കഴിഞ്ഞ മാസം പ്ലാന്‍ ബി വിലക്കുകള്‍ തിരിച്ചെത്തിച്ചത്. വര്‍ക്ക് ഫ്രം ഹോമും, പൊതുഇടങ്ങളില്‍ മാസ്കും, ചില വേദികളില്‍ കോവിഡ് പാസും ഉള്‍പ്പെടെ ഇതില്‍ ആവശ്യമായിരുന്നു. കേസുകള്‍ ഉയര്‍ന്ന് നില്ക്കുന്ന സാഹചര്യത്തില്‍ വിലക്കുകള്‍ ഒറ്റയടിക്ക് നീക്കണോ, അതോ ഘട്ടം ഘട്ടമായി മാറ്റണോ എന്നാണ് ഇപ്പോള്‍ പരിശോധിച്ച് വരുന്നത്.
കോവിഡ് പാസുകള്‍ ജനുവരി 26ന് അവസാനിക്കും. ഇത് നീട്ടണമെങ്കില്‍ വീണ്ടും ടോറി എംപിമാര്‍ കനിയണം. എന്നാല്‍ വര്‍ക്ക് ഫ്രം ഹോം നിബന്ധന ആദ്യ പിന്‍വലിക്കാനാണ് ചില മന്ത്രിമാരുടെ ആവശ്യം. സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കുന്നത് ഈ നിബന്ധനയണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. സെല്‍ഫ് ഐസൊലേഷന്‍ കാലയളവ് അഞ്ചായി ചുരുക്കുന്ന വിഷയം വീണ്ടും പരിഗണിക്കാന്‍ പ്രധാനമന്ത്രി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്രിട്ടന്റെ കോവിഡ് നിയമങ്ങളും, മറ്റ് രാജ്യങ്ങളുടേതുമായി താരതമ്യം ചെയ്യുന്നതില്‍ തെറ്റിദ്ധരിപ്പിക്കുന്ന വാദങ്ങള്‍ ഉള്‍പ്പെട്ടതായി യുകെഎച്ച്എസ്എ ഇന്നലെ സമ്മതിച്ച ഘട്ടത്തിലാണ് വിലക്കുകള്‍ക്കെതിരെ നിലപാട് രൂക്ഷമാകുന്നത്. പ്ലാന്‍ ബി വിലക്കുകള്‍ നടപ്പാക്കാന്‍ ബോറിസ് ഒരുങ്ങിയപ്പോള്‍ ഇതിലും കര്‍ശനമായ വിലക്കുകള്‍ വേണമെന്ന് ആവശ്യപ്പെട്ട മന്ത്രിയാണ് മൈക്കിള്‍ ഗോവ്. ഇക്കാര്യത്തില്‍ തനിക്ക് തെറ്റ് പറ്റിയെന്നും, പ്രധാനമന്ത്രിയുടേത് ശരിയായ നിലപാടായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു.
യുകെഎച്ച്എസ്എ നല്കിയ തെറ്റായ ഉപദേശങ്ങളുടെ ബലത്തിലാണ് മന്ത്രിമാര്‍ വിലക്കുകളെ ന്യായീകരിച്ചിരുന്നത്. ഏജന്‍സിക്ക് പറ്റിയ പിഴവില്‍ ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് രോഷം രേഖപ്പെടുത്തിയെന്നാണ് വിവരം. എന്നുമാത്രമല്ല ഐസൊലേഷന്‍ അഞ്ച് ദിവസമാക്കി ചുരുക്കാനുള്ള പ്രധാനമന്ത്രിയുെട ആവശ്യം ഏജന്‍സി പരിഗണനയ്ക്ക് പോലും എടുത്തില്ലെന്നാണ് വിവരം.