ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും സാധനങ്ങള്‍ അടിച്ചുമാറ്റുന്ന നിരവധി വിരുതന്മാരുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായൊരു പ്രതിഭാസമാണ് ഇപ്പോള്‍ രൂപപ്പെട്ട് വരുന്നതെന്ന് സൂപ്പര്‍മാര്‍ക്കറ്റ് മേധാവികള്‍. വിശപ്പ് അകറ്റാന്‍ ഒരു നേരത്തെ ഭക്ഷണം മോഷ്ടിക്കുന്ന ആളുകളുെട എണ്ണമേറുന്നുവെന്നാണ് ഇവരുടെ വെളിപ്പെടുത്തല്‍.
ജീവിതസാഹചര്യങ്ങള്‍ പ്രതിസന്ധി നേരിടുമ്പോള്‍ ആദ്യമായി മോഷണത്തിന് ഇറങ്ങുന്നവര്‍ ഭക്ഷണസാധനങ്ങളാണ് കൈക്കലാക്കുന്നത്. സാധാരണയായി വിരുതന്മാര് വിലയേറിയ മദ്യവും, റേസറുമൊക്കെയാണ് കൈക്കലാക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ ഇതില്‍ നിന്നും വിഭിന്നമായി ദൈനംദിന അവശ്യവസ്തുക്കളും, കുറഞ്ഞ തുകയുള്ള ഉത്പന്നങ്ങളുമാണ് സ്റ്റോറുകളില്‍ നിന്നും അധികമായി മോഷ്ടിക്കപ്പെടുന്നത്.
മോഷണം പെരുകാന്‍ തുടങ്ങിയതോടെ മഹാമാരി കാലത്ത് നടപ്പാക്കിയ വണ്‍വെ എന്‍ട്രി, എക്സിറ്റ് പോയിന്റുകള്‍ പല ഷോപ്പുകളും തിരിച്ചെത്തിച്ചിട്ടുണ്ട്. കൂടുതല്‍ ജോലിക്കാരെ നിയോഗിച്ചു, സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചും സുരക്ഷ വര്‍ദ്ധിപ്പിക്കാനും മറ്റുള്ളവര്‍ തയ്യാറായിട്ടുണ്ട്.
ഭക്ഷിക്കാനായി മോഷ്ടിക്കുന്നുവെന്ന അവസ്ഥ തിരിച്ചെത്തിയ സ്ഥിതിക്ക് നയപരമായ പരിഹാരങ്ങള്‍ അനിവാര്യമാണെന്ന് ഫുഡ് പോവര്‍ട്ടി വിദഗ്ധനും, ഉള്‍സ്റ്റര്‍ യൂണിവേഴ്സിറ്റി ലെക്ചററുമായ ഡോ. സിനദ് ഫുറെ പറഞ്ഞു. അടിസ്ഥാനപരമായ ആവശ്യങ്ങള്‍ക്ക് കുറ്റകൃത്യം ചെയ്യേണ്ടി വരുന്നതിനെ ആശ്രയിക്കാന്‍ കഴിയില്ല.
ഫുഡ് ഫൗണ്ടേഷന് നടത്തിയ ഗവേഷണത്തില്‍ ഏപ്രില്‍ മാസത്തില്‍ 7.3 മില്ല്യണ്‍ മുതിര്‍ന്നവരാണ് യുകെയില്‍ ഭക്ഷണം ഉപേക്ഷിക്കുകയോ, കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയോ, ഒരു ദിവസം മുഴുവന്‍ കഴിക്കാതെ ഇരുന്നും ദിവസം തള്ളിനീക്കിയത്.