ബ്രിട്ടീഷ് വിമാനത്താവളങ്ങളിലെ യാത്രാദുരിതം മാസങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന് മുന്നറിയിപ്പ്. അസ്വീകാര്യമായ രീതിയില്‍ യാത്രകള്‍ റദ്ദാക്കുന്നത് തുടരുന്നതിനിടെയാണ് ബുദ്ധിമുട്ട് അടുത്തൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്ന മുന്നറിയിപ്പ് വരുന്നത്. കാത്തിരുന്ന് മടുത്ത് കുട്ടികള്‍ കരഞ്ഞ് ബഹളം കൂട്ടുകയും, യാത്രക്കാര്‍ വെറും നിലത്ത് കുത്തിയിരിക്കുകയും ചെയ്യുന്ന കാഴ്ചകളാണ് ബ്രിട്ടനിലെ വിമാനത്താവളങ്ങളില്‍ നിന്ന് പുറത്തുവരുന്നത്.
വിമാനയാത്രക്കായി എത്തുന്നവര്‍ മൂന്ന് മണിക്കൂറിന് മുന്‍പ് എയര്‍പോര്‍ട്ടില്‍ എത്തരുതെന്ന് നിര്‍ദ്ദേശം വന്നിട്ടുണ്ട്. ടെര്‍മിനലുകളില്‍ നിന്നും അഞ്ച് മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള ക്യൂവുകള്‍ കാര്‍ പാര്‍ക്കുകളിലേക്ക് വരെ നീളുന്ന കാഴ്ചയാണുള്ളത്. ഡിപ്പാര്‍ച്ചറുകലിലേക്ക് പോലും സമയത്ത് എത്തിച്ചേരാന്‍ കഴിയാതെ യാത്രക്കാര്‍ വിഷമിക്കുന്നതിനിടെ നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്യുന്നുണ്ട്.
പ്രതിസന്ധി വേഗത്തില്‍ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ സമ്മര്‍ സീസണില്‍ മുഴുവന്‍ ഈ ദുരിതക്കാഴ്ച കാണേണ്ടി വരുമെന്ന് യൂണിയനുകള്‍ വ്യക്തമാക്കി. പ്രതിസന്ധി സൃഷ്ടിച്ചതിന് വിമാന കമ്പനികളെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ഗവണ്‍മെന്റ്. ജൂബിലി ബാങ്ക് ഹോളിഡേയ്ക്കായി പറക്കാന്‍ എത്തുന്ന യാത്രക്കാര്‍ അവധി കഴിഞ്ഞാലും യാത്ര കഴിഞ്ഞ് മടങ്ങാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ് രൂപപ്പെടുന്നത്.
വിമാനങ്ങള്‍ പെട്ടെന്ന് റദ്ദാക്കുന്നതും, എയര്‍പോര്‍ട്ടുകളിലെ കാലതാമസവും അസ്വീകാര്യമാണെന്ന് ടൈംസിനോട് സംസാരിച്ച സര്‍ക്കാര്‍ ശ്രോതസ്സ് പ്രതികരിച്ചു. മഹാമാരി കാലത്ത് ജോലികള്‍ സംരക്ഷിക്കാന്‍ സര്‍ക്കാരില്‍ നിന്നും ബില്ല്യണുകളാണ് വിമാനകമ്പനികള്‍ നേടിയത്. എന്നിട്ടും ഉപയോഗം കുറഞ്ഞതിന്റെ പേരില്‍ ജീവനക്കാരെ വെട്ടിക്കുറച്ചതിന്റെ പരിണിതഫലമാണിത്, ശ്രോതസ്സ് പറഞ്ഞു.
ഇല്ലാത്ത സര്‍വ്വീസിന് ടിക്കറ്റ് വില്‍ക്കുന്ന എയര്‍ലൈന്‍ കമ്പനികളുടെ പരിപാടി നിര്‍ത്തലാക്കണമെന്ന് കണ്‍സ്യൂമര്‍ ഗ്രൂപ്പ് വിച്ച്? സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 200 വിമാനങ്ങള്‍ റദ്ദാക്കുമെന്ന് ഈസിജെറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗാറ്റ്‌വിക്ക്, ബര്‍മിംഗ്ഹാം, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ നിന്നും ടിയുഐയും വിമാനങ്ങള്‍ റദ്ദാക്കി. ഇതിനിടെ ശമ്പളത്തിന്റെ പേരില്‍ ബ്രിട്ടീഷ് എയര്‍വേസില്‍ ജീവനക്കാര്‍ സമരത്തിന് ഇറങ്ങുമെന്ന ഭീഷണിയും നിലനില്‍ക്കുന്നു.