ആദ്യ മലയാളി മേയര്‍ തെരെഞ്ഞെടുക്കപ്പിട്ടു 30 വര്‍ഷം; ജോണ്‍ എബ്രഹാമിന്റെ നിയോഗം

ആദ്യ മലയാളി മേയര്‍ തെരെഞ്ഞെടുക്കപ്പിട്ടു 30 വര്‍ഷം; ജോണ്‍  എബ്രഹാമിന്റെ നിയോഗം
ഇന്ത്യന്‍ വംശജയായ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ചരിത്രനിമിഷത്തില്‍, തന്റെ ചുവടുകള്‍ വരും തലമുറയ്ക്ക് സ്വപ്നം കാണാന്‍ ചിറകുകള്‍ നല്‍കട്ടെ എന്നാണ് പ്രസംഗിച്ചത്. തദ്ദേശീയര്‍ കയ്യാളിയിരുന്ന ഇന്നാട്ടിലെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ഇന്ത്യക്കാര്‍ പകച്ചുനിന്നൊരു കാലമുണ്ടായിരുന്നു. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ,ജോണ്‍ എബ്രഹാം എന്ന തിരുവനന്തപുരംകാരന്‍ അമേരിക്കന്‍ നഗരത്തിന്റെ മേയറായി തിരഞ്ഞെടുക്കപ്പെടുന്നത് അത്തരം സാഹചര്യങ്ങളോട് പടവെട്ടിക്കൊണ്ടായിരുന്നു. അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ ഇന്ത്യക്കാര്‍ കടന്നുവരുന്നതിനുള്ള കളമൊരുക്കുക എന്ന തന്റെ നിയോഗത്തെക്കുറിച്ച് എഴുപത്തിയാറാം വയസ്സില്‍ ജോണ്‍ എബ്രഹാം അഭിമാനത്തോടെ ഓര്‍ത്തെടുക്കുന്നു...


അമേരിക്കയില്‍ എത്തിയിട്ട് നീണ്ട 50 വര്‍ഷങ്ങള്‍...ആദ്യം ഇവിടെവന്നത്...ജോലി ലഭിച്ചത് ...ആ കാലത്തെക്കുറിച്ച് ഇപ്പോഴും ഓര്‍മ്മിക്കാറുണ്ടോ?


അന്‍പതാം വാര്‍ഷികം, മുപ്പതാം വാര്‍ഷികം എന്നൊന്നും ചിന്തിച്ചിട്ടില്ല. വേണ്ടപ്പെട്ടവര്‍ ഓര്‍മ്മിപ്പിക്കുമ്പോളാണ് ഇതൊക്കെ ശ്രദ്ധിക്കുന്നത്. ജീവിതം ഒഴുക്കിനൊപ്പം നീങ്ങുകയാണ്. പല അനുഭവങ്ങളും കഥകളേക്കാള്‍ അവിശ്വസനീയമായി തോന്നും. ടെക്‌സ്‌റ്റൈല്‍ എഞ്ചിനീയറായ ഞാന്‍ തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്കായിരുന്നു ആദ്യം യാത്രതിരിച്ചത്. ഒരു ഗുജറാത്തി മാര്‍വാഡിയായിരുന്നു സ്ഥാപനത്തിന്റെ ഉടമ. ഈസ്റ്റ് ആഫ്രിക്കയിലേക്ക് കമ്പനിയുടെ ശൃംഖല വിപുലീകരിക്കുകയാണെന്ന് പറഞ്ഞാണ് എന്നെ അവിടേക്ക് അയച്ചത്. അവിടത്തെ ബേസിക് സാലറിയുടെ അഞ്ചിലൊന്ന് മാത്രം നല്‍കിക്കൊണ്ട് എന്നെ ചതിക്കുകയാണെന്ന് ബോധ്യപ്പെട്ടതോടെ അവിടെനിന്ന് രക്ഷപ്പെടാന്‍ പല കോണ്‍സലേറ്റുകളിലും കയറിയിറങ്ങി. ഇന്ത്യയിലേക്ക് മടങ്ങുക എന്നതൊഴികെ ഏത് ഓപ്ഷനും സ്വീകാര്യമായിരുന്നു. അമേരിക്കന്‍ കോണ്‍സുലേറ്റ് വിസിറിംഗ് വിസ അനുവദിക്കാന്‍ തയ്യാറായി. അവരുടെ ആകെ ആശങ്ക, സന്ദര്‍ശന വിസയില്‍ പോയി ഞാന്‍ അമേരിക്കയില്‍ തന്നെ തുടരുമോ എന്നായിരുന്നു.


ആഫ്രിക്കയില്‍ നല്ല ജോലിയുണ്ടെന്നും അമേരിക്കയിലെ സ്ഥലം കാണുക എന്നത് മാത്രമാണ് ഉദ്ദേശമെന്നും ഒരുവിധത്തില്‍ അവരെ ബോധിപ്പിച്ച് വിസ തരപ്പെടുത്തി. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പോയപ്പോള്‍, അവിടത്തെ കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി തിരുവനന്തപുരത്തെ വീടിന്റെ അയല്‍പക്കത്തുള്ള ആളുടെ ബന്ധുവായ പ്രേമയാണെന്ന് കണ്ട് ആശ്വാസം തോന്നി. കോണ്‍സല്‍ ജനറല്‍ കമ്പനി അധികൃതരെ വിളിച്ച് സംസാരിച്ചു. നിയമനടപടികള്‍ ഒഴിവാക്കണമെങ്കില്‍ റിട്ടേണ്‍ ടിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യയിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റിന് പകരം അമേരിക്കയിലേക്കുള്ള ടിക്കറ്റ് മതിയെന്ന് ഞാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കൈയില്‍ വെറും ക്വാര്‍ട്ടര്‍ ഡോളറുമായാണ് ഒരു വ്യാഴാഴ്ച ന്യൂയോര്‍ക്ക് ജോണ്‍ എഫ് കെന്നഡി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്നത്.


കയ്യിലുള്ള ക്വാര്‍ട്ടര്‍ ഡോളര്‍ കൊണ്ട് ന്യൂജേഴ്‌സിയിലുള്ള മൂത്ത സഹോദരന്‍ ഡോ. വര്‍ക്കി എബ്രഹാമിനെ ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെയും സ്ട്രഗ്ലിങ് പീരീഡായിരുന്നു അത്. ഞാന്‍ അമേരിക്കയില്‍ എങ്ങനെ എത്തിയെന്ന് അദ്ദേഹം അത്ഭുതം കൂറി. പുറത്തിറങ്ങേണ്ട എന്നുപദേശിച്ച് ചേട്ടനെന്നെ കൂട്ടിക്കൊണ്ടുപോകാന്‍ കാറുമായെത്തി. സംസാരിച്ചിരിക്കുന്നതിനിടയില്‍, ഹെറാള്‍ഡ് ന്യൂസില്‍ വെറുതേ കണ്ണോടിച്ചപ്പോള്‍ അവസരങ്ങള്‍ എന്ന കോളത്തില്‍, 'ടെക്‌സ്‌റ്റൈല്‍ ഫോര്‍മാന്റെ' വേക്കന്‍സി കണ്ടു. ബ്രദറിന്റെ താമസസ്ഥലത്തിനടുത്തായിരുന്നു ടെക്‌സ്‌റ്റൈല്‍ ഫാക്ടറി. ഇറ്റാലിയനായ ഫ്രാങ്ക് പെപ്പെടോണ്‍ എന്നയാളാണെന്നെ ഇന്റര്‍വ്യൂ ചെയ്തത്. അഭിമുഖത്തില്‍ പാസായി. ഒരുമാസം കഴിഞ്ഞേ ഓപ്പണിംഗ് ഉള്ളൂ എന്നാണ് പറഞ്ഞിരുന്നത്. എങ്കിലും, തിങ്കളാഴ്ച തന്നെ ജോയിന്‍ ചെയ്യാന്‍ അനുമതി കിട്ടിയത് രക്ഷയായി.


സഹോദരന് ഭാര്യയ്ക്കും രണ്ടുമക്കള്‍ക്കുമൊപ്പം എന്നെക്കൂടി അപ്പാര്‍ട്‌മെന്റില്‍ താമസിപ്പിക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. ഫ്രാങ്ക് നല്ലൊരു മനുഷ്യനായിരുന്നു. ലഞ്ച് കഴിക്കാന്‍ പോകുമ്പോള്‍ എന്നെയും കൂടെ കൂട്ടുമായിരുന്നു. അദ്ദേഹത്തോടെനിക്ക് താമസിക്കാനൊരിടം ശരിയാക്കാമോ എന്ന് ചോദിച്ചതും ഫാക്ടറിയുടെ അടുത്ത് തന്നെ അതിനുള്ള സൗകര്യമൊരുക്കി. രണ്ടുമാസം കഴിഞ്ഞ് ഫ്രാങ്കിനോട് ഞാനൊരു വിസിറ്ററാണെന്നും ഗ്രീന്‍ കാര്‍ഡ് ലഭിച്ചിട്ടില്ലെന്നും പറഞ്ഞപ്പോള്‍ കമ്പനിയുടെ ഉടമയെക്കൊണ്ടെന്നെ സ്‌പോണ്‍സര്‍ ചെയ്യിച്ചു. വാലിങ്ടണ്‍ എന്ന സ്ഥലത്തായിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത്. അവിടെ കൂടുതലും പോളണ്ടില്‍ നിന്നും യുഗോസ്ലാവിയയില്‍ നിന്നുമുള്ള ആളുകളുമാണുണ്ടായിരുന്നത്.


ഇന്ത്യക്കാരനാണെന്നതുകൊണ്ട് അഡ്മിനിസ്‌ട്രേറ്ററിന് മാത്രം എന്നോടൊരു അനിഷ്ടം ഉണ്ടായിരുന്നു. അയാള്‍ പേപ്പര്‍ വര്‍ക്കുകള്‍ ഇഴച്ചതുകൊണ്ട് എനിക്ക് ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിന് മൂന്ന് വര്‍ഷം വേണ്ടി വന്നു. തിങ്കള്‍ മുതല്‍ ശനി വരെ പന്ത്രണ്ടു മണിക്കൂര്‍ ജോലി ചെയ്യുന്നതിന് മാസം 124 ഡോളര്‍ മാത്രമേ ലഭിച്ചിരുന്നുള്ളു. ഉടമ ഇക്കാര്യം അറിഞ്ഞിരുന്നില്ല. ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതുവരെ അതൊക്കെ സഹിച്ച് പിടിച്ചുനിന്നു. സത്യാവസ്ഥ ബോസിനെ അറിയിച്ച ശേഷമാണ് മറ്റൊരു സ്ഥാപനത്തിലേക്ക് മാറിയത്.


താങ്കള്‍ ഇവിടേക്ക് വരുമ്പോള്‍ ഇന്ത്യക്കാര്‍ കുറവായിരുന്നോ?


1972 ലാണ് ഞാന്‍ ഇവിടെ എത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ളവരുടെ എണ്ണം നന്നേ കുറവായിരുന്നു. ഇന്നത്തേതുപോലെ അസോസിയേഷനുകളൊന്നുമുണ്ടായിരുന്നില്ല. മെരിലാന്‍ഡ്, പെന്‍സില്‍വാനിയ,വാഷിംഗ്ടണ്‍, ന്യൂജേഴ്‌സി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പോലും യാത്രാക്ലേശങ്ങള്‍ വകവയ്ക്കാതെ എല്ലാ മതസ്ഥരും ന്യൂയോര്‍ക്കിലെ യൂണിയന്‍ സെമിനാരി എന്ന പള്ളിയില്‍ ദുഃഖവെള്ളിക്കും ഈസ്റ്ററിനും എത്തിച്ചേര്‍ന്നിരുന്നത് ഇന്ത്യക്കാരെയോ മലയാളികളോ കണ്ടുമുട്ടാം എന്ന പ്രതീക്ഷയിലാണ്.


ടീനെക്കില്‍ എത്തപ്പെടുന്നത് എങ്ങനെയായിരുന്നു? മലയാളിയായ താങ്കള്‍ അവിടെ മേയര്‍ പദവി നേടിയത് വിശദീകരിക്കാമോ?


വാരാന്ത്യങ്ങളില്‍ സുഹൃത്തുക്കളുമൊത്ത് അടുത്തുള്ള സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്നതിനിടയിലാണ് ടീനെക്ക് എന്ന സ്ഥലം ആദ്യമായി കാണുന്നത്. ഒരുപാട് ചെടികളും മരങ്ങളും നല്ല റോഡുകളുമൊക്കെയുള്ള ആ കൊച്ചു ടൗണിനോട് കണ്ടമാത്രയില്‍ തന്നെ ഒരാകര്‍ഷണം തോന്നി. യഹൂദന്മാര്‍ ഭൂരിപക്ഷമുള്ള പ്രദേശമായിരുന്നു അത്. വാടകയ്‌ക്കൊരു വീട് അന്വേഷിച്ചപ്പോഴാണ്, ഇന്‍സ്റ്റാള്‍മെന്റായി മാസാമാസം റെന്റിന് തുല്യമായ തുക നല്‍കിയാല്‍ വീട് സ്വന്തമാക്കാമെന്ന ഒരു സ്‌കീം അറിയുന്നത്. അങ്ങനെ, വാടകക്കാരനാകാന്‍ എത്തിയ ഞാന്‍ വീട്ടുടമയായി. ഇതിനിടയില്‍ വിവാഹം കഴിയുകയും മൂന്ന് ആണ്‍മക്കള്‍ ജനിക്കുകയും ചെയ്തു. പാര്‍ക്കിലൂടെ നടക്കാനിറങ്ങുമ്പോള്‍ ആളുകളോട് കുശലമന്വേഷിച്ചും മറ്റും ആ നാടിനെ അടുത്തറിയാന്‍ സാധിച്ചു. മക്കള്‍ക്ക് സ്‌പോര്‍ട്‌സില്‍ താല്പര്യമുണ്ടായിരുന്നതുകൊണ്ട് സോക്കര്‍, ബേസ്‌ബോള്‍ തുടങ്ങിയ കളികളില്‍ അവരുടെ ടീമിനെ ഞാന്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ തീരുമാനിച്ചു. ടീമില്‍ ചേരുന്ന കുട്ടികളുടെ യൂണിഫോം,കളിക്കാനുള്ള സാമഗ്രികള്‍ അങ്ങനെയുള്ളതെല്ലാം ഞാന്‍ സ്‌പോണ്‍സര്‍ ചെയ്തു. കഥകളുടെയും ബാങ്കുകളുടെയും കമ്പനികളുടെയും പേരുവച്ച ടീമുകളേ അതുവരെ ഉണ്ടായിരുന്നുള്ളൂ. ഒരു വ്യക്തിയുടെ പേരില്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് ആദ്യത്തെ സംഭവമായിരുന്നു. ഇന്ത്യക്കാരോടുള്ള അവരുടെ കാഴ്ചപ്പാട് മാറ്റുക എന്നതായിരുന്നു പ്രധാന ഉദ്ദേശം.


'ജോണ്‍ എബ്രഹാം' എന്ന എന്റെ പേര് നാട്ടുകാര്‍ക്കിടയില്‍ പരിചിതമാകാന്‍ അത് സഹായകമായി. കുട്ടികള്‍ ടീമിന്റെ ഭാഗമാകുമ്പോള്‍ രക്ഷിതാക്കളും സ്വാഭാവികമായി നമ്മുടെ പേര് ശ്രദ്ധിക്കുമല്ലോ!പെണ്‍കുട്ടികളുടെ ബാസ്‌കറ്റ്‌ബോള്‍ ടീമും സ്‌പോണ്‍സര്‍ ചെയ്തു. ടീമുകളുടെ കോച്ചുകളായും മാനേജര്‍മാരായും ചേരാന്‍ ധാരാളം പേര് മുന്നോട്ട് വന്നതോടെ കൂടുതല്‍ പേരുമായി ഇടപഴകാന്‍ സാധിച്ചു. പൊതുയോഗങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. അവിടെവച്ചാണ് ന്യൂജേഴ്‌സി സെനറ്ററായിരുന്ന മാത്യു ഫെല്‍ഡ്മാനെ പരിചയപ്പെടുന്നത്. സോഷ്യലൈസ് ചെയ്യാനുള്ള എന്റെ കഴിവ് ഒരു നേതാവിന് യോജിച്ചതാണെന്ന് അദ്ദേഹമാണ് ചൂണ്ടിക്കാട്ടിയത്.


ടീനെക്കിനെ 'സ്ലീപ്പിങ് കമ്മ്യൂണിറ്റി' എന്നാണ് വിളിച്ചിരുന്നത്. അവിടെയുള്ളവര്‍ ജോലി ചെയ്തിരുന്നത് ന്യൂയോര്‍ക്കിലും മറ്റുമാണ്. മക്കളെ രാവിലെ സ്‌കൂളില്‍ വിട്ടിട്ട് മാതാപിതാക്കള്‍ തൊഴിലിടങ്ങളിലേക്ക് പോകും. ആളനക്കമില്ലാത്തതുകൊണ്ടാണ് 'സ്ലീപ്പിങ് കമ്മ്യൂണിറ്റി' എന്ന് വിളിച്ചത്. ഉറങ്ങാന്‍ വേണ്ടി മാത്രമാണ് ആളുകള്‍ ടീനെക്കിലെ വീടുകളില്‍ എത്തിയിരുന്നത്. സ്‌കൂള്‍ വിട്ട് കുട്ടികള്‍ വീട്ടില്‍ എത്തുമ്പോള്‍ പലപ്പോഴും മാതാപിതാക്കള്‍ വീട്ടില്‍ ഉണ്ടായിരിക്കില്ല എന്നത് വലിയ പ്രശ്‌നമായി. ബേബി സിറ്ററിനെ ഏല്‍പ്പിക്കാന്‍ വലിയ തുക ചിലവാക്കണമായിരുന്നു. ഈ പ്രശ്‌നത്തിനൊരു പരിഹാരം കണ്ടെത്താന്‍, ഞങ്ങള്‍ രക്ഷിതാക്കള്‍ ചേര്‍ന്ന് പി.ടി.ഒ എന്നൊരു സംഘടന രൂപീകരിച്ചു. എട്ടരയ്ക്ക് സ്‌കൂളില്‍ എത്തുന്ന ടീച്ചര്‍മാര്‍ ആറരയ്ക്കു എത്തുകയും, ജോലികഴിഞ്ഞ് നാലുമണിക്ക് പോകുന്നതിന് പകരം അഞ്ച് മണിയാക്കാനുമുള്ള ആശയം ഞാന്‍ മുന്നോട്ടു വച്ചു. കുട്ടികളെ അധികം സമയം നോക്കുന്നതിന് ടീച്ചര്‍മാര്‍ക്ക് ശമ്പളം കൂട്ടിനല്‍കിയാല്‍ പോലും ബേബി സിറ്റര്‍മാര്‍ക്ക് കൊടുക്കേണ്ടത്ര തുക വരുമായിരുന്നില്ല. ഇതിനെക്കുറിച്ച് പത്രങ്ങളില്‍ വാര്‍ത്ത വന്നതോടെ എന്നെ കൂടുതല്‍ പേര്‍ ശ്രദ്ധിച്ചുതുടങ്ങി.


കമ്മ്യൂണിറ്റിയില്‍ ഉള്ളവര്‍ക്ക് ഈ സംഭവത്തോടെ എന്നോട് വലിയ മതിപ്പായി. സെനറ്റര്‍ ഫെല്‍ഡ്മാന്‍ പറഞ്ഞതനുസരിച്ച്, കൗണ്‍സില്‍മാനായി മത്സരത്തിന് നിന്നെങ്കിലും പരാജയപ്പെട്ടു. ഇന്ത്യക്കാരന് വോട്ട് ചെയ്യാന്‍ പലരും മടിച്ചതാണ് കാരണം. മൂന്ന് തവണ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ഓരോ തവണയും വോട്ടുകളുടെ എണ്ണം കൂടിയതുകൊണ്ട് പിന്മാറാന്‍ ഞാന്‍ തയ്യാറായില്ല. രണ്ടുമൂന്ന് മലയാളി സുഹൃത്തുക്കളുമായി ചേര്‍ന്ന് ന്യൂജേഴ്‌സിയില്‍ ' മലയാള നാട് ' എന്ന പേരില്‍ നാലുപേജുള്ളൊരു പത്രം അക്കാലത്ത് നടത്തിയിരുന്നു. മലയാള മനോരമ പത്രത്തില്‍ നിന്നുള്ള പ്രധാനവാര്‍ത്തകള്‍ മുറിച്ചെടുത്ത് ഒട്ടിച്ചായിരുന്നു പത്രത്തിന്റെ രൂപകല്‍പന. ആ ഒരു പരിചയം വച്ച്, തിരഞ്ഞെടുപ്പ് നടക്കുന്നതിന് ഒരുമാസം മുന്‍പ് ടീനെക്കില്‍ പുതിയ ഇംഗ്ലീഷ് പത്രം ഇറക്കുന്നതിനെക്കുറിച്ച് ആലോചിച്ചു. ജൂതരുടെ പ്രാര്‍ത്ഥനാസമയങ്ങള്‍, നാട്ടുവാര്‍ത്തകള്‍, സെനറ്റര്‍മാരുടെ കോണ്‍ടാക്ട് നമ്പര്‍, അഡ്രസ്, പ്രമുഖ നേതാക്കളുടെ ഫോട്ടോയും വാര്‍ത്തയും എന്നിവയ്‌ക്കൊപ്പം എന്റെ ഫോട്ടോയും വാര്‍ത്തയും പത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇലക്ഷനില്‍ വിജയിപ്പിക്കുക എന്ന ഫ്‌ലയര്‍ ഇടുന്നതിനേക്കാള്‍ വലിയ ഇമ്പാക്റ്റാണ് വീടുവീടാന്തരം ആ പത്രം വന്നുവീണതോടെ ഉണ്ടായത്. 1990 ല്‍ നടന്ന ആ തിരഞ്ഞെടുപ്പില്‍ കൗണ്‍സില്‍മാനായി വിജയിച്ചു.


പിന്നീട്, കൗണ്‍സിലിലെ ആളുകളുമായി സംസാരിച്ച്, മേയറായി മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. പോലീസ് പിന്തുടര്‍ന്നതിനിടയില്‍ ഫിലിപ്പ് എന്ന പയ്യന്‍ ടീനെക്കില്‍ കൊല്ലപ്പെട്ടത് അമേരിക്കയിലാകെ കോളിളക്കം സൃഷ്ടിച്ച സംഭവമാണ്. ആ പയ്യന്‍ ബ്ലാക്കും പോലീസുകാരന്‍ വൈറ്റും ആയതുകൊണ്ട് അടുത്തിടെ നടന്ന 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ ' പോലെ ജനങ്ങളില്‍ നിന്ന് കടുത്ത പ്രതിഷേധങ്ങള്‍ ഉണ്ടായി. ആ അവസരത്തില്‍, ടീനെക്കില്‍ സമാധാനം കൊണ്ടുവരാന്‍ ഞാന്‍ നടത്തിയ മധ്യസ്ഥചര്‍ച്ചകള്‍ ഏറെ പ്രയോജനംചെയ്തു. മീഡിയേറ്റര്‍ഷിപ്പില്‍ എനിക്കുള്ള കഴിവ് ആളുകള്‍ മനസ്സിലാക്കിയതുകൊണ്ടാകാം 1992 ല്‍ മേയറായി മത്സരിച്ചപ്പോള്‍ മികച്ച പിന്തുണ നേടി ഞാന്‍ വിജയിച്ചു.


മേയര്‍ പദവിയിലിരിക്കെയുള്ള അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍?


ഒരു മലയാളി, അമേരിക്കന്‍ നഗരത്തിലെ മേയറാകുന്നത് പത്രങ്ങള്‍ ആഘോഷമാക്കിയിരുന്നു. എന്റെ പൊതുജീവിതത്തിലെ തിളക്കമാര്‍ന്ന കാലം തന്നെയായിരുന്നു മേയര്‍ഷിപ്പ്. 1993 ല്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിന പരേഡില്‍ അതിഥിയായി ക്ഷണിക്കപ്പെട്ടത് വലിയൊരു അംഗീകാരമായി കാണുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ജോണ്‍ മേജറായിരുന്നു അന്ന് മുഖ്യാതിഥി. ഡല്‍ഹി വിമാനത്താവളത്തില്‍ ചെന്നിറങ്ങുമ്പോള്‍,എന്നെ സ്വീകരിക്കാനെത്തിയ പ്രമുഖരുടെ നിര ഇപ്പോഴും മറക്കാനാകുന്നില്ല. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ ദുവേ, പോലീസ് കമ്മിഷണര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ നിറമനസ്സോടെ എന്നെ സ്വീകരിച്ചാനയിച്ചു. റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് ജനുവരി 25 ന് ഡല്‍ഹി ഗവണ്മെന്റിന്റെ ആതിഥേയത്വത്തില്‍ രാജ്ഭവനിലെ ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി ദേശീയപതാക ഉയര്‍ത്താനുള്ള ഭാഗ്യവും ലഭിച്ചു.


സിവിലിയന്‍ കംപ്ലയിന്റ് ബോര്‍ഡ് തുടങ്ങിയതാണ് മേയര്‍ഷിപ്പില്‍ ഞാന്‍ കൊണ്ടുവന്ന ഏറ്റവും ഗുണകരമായ പരിഷ്‌കരണം. പോലീസുകാരടക്കം ഏത് ഗവണ്മെന്റ് അതോറിറ്റിയില്‍പെട്ട ഉദ്യോഗസ്ഥരെക്കുറിച്ചും സാധാരണക്കാര്‍ക്കുള്ള പരാതികള്‍ ബോധിപ്പിക്കാനുള്ള അവസരമാണ് അതിലൂടെ ഒരുക്കിയത്. പരാതി നല്‍കുന്നതിന്റെ പേരില്‍ അവര്‍ക്ക് മറ്റുക്ലേശങ്ങള്‍ ഉണ്ടാകില്ലെന്നും ഉറപ്പുവരുത്തിയിരുന്നു. ഈ പരിഷ്‌കരണം, നിരവധി ഉദ്യോഗസ്ഥരുടെ വിരോധത്തിന് കാരണമായി. വീണ്ടും നടന്ന ഇലക്ഷനില്‍ വിജയിക്കാതിരുന്നതുപോലും ഈ കാരണം കൊണ്ടാണ്. പൊളിറ്റിക്കല്‍ സൂയിസൈഡ് എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍, എന്റെ ആ ആശയം നല്ലതാണെന്ന് കാലം തെളിയിച്ചു. ഇന്ന്, നിരവധി സംസ്ഥാനങ്ങളിലെ നഗരങ്ങളില്‍ സിവിലിയന്‍ കംപ്ലെയ്ന്റ് ബോര്‍ഡുകളുണ്ട്.


മേയര്‍ഷിപ്പില്‍ മലയാളികള്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ സാധിച്ചിരുന്നോ?


ലോകത്തിന്റെ പലഭാഗത്തുനിന്നുമുള്ള മലയാളികളില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ചുള്ള കത്തുകള്‍ ലഭിച്ചിരുന്നു. അമേരിക്കന്‍ മേയര്‍ ഇടപെട്ടാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന വിശ്വാസത്തോടെ അവര്‍ അയച്ചിരുന്ന കത്തുകള്‍ക്കൊക്കെ, എന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്തിരുന്നു. ആ ഇടപെടലിലൂടെ നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുമുണ്ട്. ലോകത്താകെ ചിതറിക്കിടക്കുന്ന മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ആശയം ഇതോടെയാണ് ജനിച്ചത്. അങ്ങനെയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ 1995 ല്‍ രൂപീകരിച്ചത്. വീട് പണയപ്പെടുത്തിയാണ് പ്രാരംഭചിലവുകള്‍ വഹിച്ചത്. ട്രിവാന്‍ഡ്രം ക്ലബ്ബില്‍ പ്രസ് കോണ്‍ഫറന്‍സ് വിളിച്ചുവരുത്തി വലിയ രീതിയില്‍ സംഘടനയ്ക്ക് പ്രചാരം നല്‍കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും അടുത്ത സുഹൃത്തുമായ ടി.എന്‍.സെഷനായിരുന്നു ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചത്. ഒപ്പം നിന്ന പലരും പ്രതീക്ഷക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുകയും എന്നെ കടക്കെണിയിലാക്കുകയും ചെയ്തു. ആദ്യകാലത്ത് വേള്‍ഡ് മലയാളി കൗണ്‍സിലിനെ എതിര്‍ത്തവര്‍ പിന്നീടതിന്റെ തലപ്പത്തെത്തി. പലനേട്ടങ്ങളും നഷ്ടങ്ങളും ഉണ്ടായി. ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റ് നോക്കുമ്പോള്‍ സംതൃപ്തനാണ്. നമ്മള്‍ ഒന്നും കൊണ്ടുവന്നിട്ടുമില്ല, കൊണ്ടുപോകുന്നുമില്ല.


രാഷ്ട്രീയജീവിതം എന്തുകൊണ്ട് തുടര്‍ന്നില്ല?


മേയര്‍ സ്ഥാനത്ത് ഒരാള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ക്ക് പരിധികളുണ്ട്. ഒരു ടൗണിന് ഒരു ആശുപത്രി, പാര്‍ക്ക്, സ്‌ക്കൂള്‍ എന്നിങ്ങനെ അടിസ്ഥാനമായി ചില കാര്യങ്ങളേ ആവശ്യമുള്ളു. പുതിയതായി ഒന്ന് നിര്‍മ്മിക്കേണ്ട സ്ഥലമോ ആവശ്യമോ ഉണ്ടായിരിക്കില്ല. മേയര്‍ക്ക് ആകെ ചെയ്യാവുന്നത് ഉള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക മാത്രമാണ്. അസംബ്ലിയില്‍ മത്സരിച്ചത് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുള്ളതുകൊണ്ടായിരുന്നു. എന്നാല്‍, വിജയിക്കാന്‍ സാധിച്ചില്ല. യഹൂദരും ഇന്ത്യക്കാരും ഒരുപോലെയുള്ള കമ്മ്യൂണിറ്റി ആയിരുന്നിട്ടും അവര്‍ക്കൊപ്പം മുന്നേറാന്‍ സാധിക്കാത്തതെന്താണെന്ന് ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്. അവനവന്റെ കുടുംബത്തിലേക്ക് ഒതുങ്ങിക്കൂടുന്നതാണ് നമ്മുടെ രീതി. മുന്‍നിരയിലേക്ക് നമ്മളില്‍പ്പെട്ടവര്‍ എത്തിയാല്‍ മാത്രമേ ഉന്നമനം സാധ്യമാകൂ എന്ന തിരിച്ചറിവ് യഹൂദര്‍ക്കുണ്ട്. അതാണവരുടെ വിജയരഹസ്യം. സ്‌കൂളുകളിലും കോളജുകളിലും മറ്റും പോയി പുതുതലമുറയ്ക്ക് ഞാന്‍ നല്‍കുന്ന ഉപദേശവും മറ്റൊന്നല്ല. നമ്മുടെ കുട്ടികള്‍ പൊളിറ്റിക്കല്‍ സയന്‍സും, നിയമവും, സാമ്പത്തികശാസ്ത്രവും പഠിക്കണം . അങ്ങനെയുള്ളവര്‍ക്കാണ് അധികാരത്തിലേക്ക് വരാന്‍ കൂടുതലായി അവസരം ലഭിക്കുന്നത്.


ഇന്ത്യന്‍ കമ്മ്യൂണിറ്റി മെച്ചപ്പെടണമെങ്കില്‍...


ഇന്ത്യന്‍ കമ്മ്യൂണിറ്റി മെച്ചപ്പെടണമെങ്കില്‍, ഇവിടുത്തെ മുഖ്യധാരാരാഷ്ട്രീയത്തിലേക്ക് നമ്മുടെ ചെറുപ്പക്കാര്‍ എത്തേണ്ടതുണ്ട്. അതിനുള്ള കാലം വിദൂരമല്ലെന്നാണ് പ്രതീക്ഷിക്കുന്നത്. 65 വയസ്സ് കഴിഞ്ഞ ഒരാള്‍ പൊളിറ്റിക്‌സില്‍ നില്‍ക്കരുതെന്നാണ് എന്റെ അഭിപ്രായം. എല്ലാ ജോലിയിലെയും പോലെ രാഷ്ട്രീയത്തിലും റിട്ടയര്‍മെന്റ് വേണം. അധികാരക്കസേരയില്‍ എക്കാലവും കടിച്ചുതൂങ്ങുന്നത് നല്ല പ്രവണതയല്ല. ഇന്ത്യയില്‍ നിന്നുള്ള ചെറുപ്പക്കാര്‍ മത്സരിക്കുമ്പോള്‍ പ്രചാരണത്തിനും മറ്റുമായി ഇപ്പോഴും ഞാന്‍ സജീവമായി ഇറങ്ങി പ്രവര്‍ത്തിക്കാറുണ്ട്. ഒരിടത്തും മുന്‍പില്‍ പ്രത്യക്ഷപ്പെടാറില്ലെന്ന് മാത്രം. ചില സംഘടനകള്‍ എന്നെ ആദരിക്കാന്‍ വിളിക്കാറുണ്ട്. പക്ഷേ, പോകാറില്ല. മുന്‍ മേയറെ ഇന്നയാള്‍ പൊന്നാടയണിച്ചു എന്നുപറഞ്ഞ് വാര്‍ത്തകൊടുക്കുകയാണ് അവരുടെ ഉദ്ദേശമെന്നെനിക്കറിയാം. അത്തരം പ്രഹസനങ്ങള്‍ക്ക് നിന്ന് കൊടുക്കാറില്ല.


മക്കള്‍?


മൂത്തമകന്‍ ജോണ്‍ എബ്രഹാം ജൂനിയര്‍ പോലീസ് ഓഫീസറായിരുന്നു. ഒക്ടോബര്‍ 25, 2010 ല്‍ ഡ്യൂട്ടിയിലിരിക്കെ ഒരാളെ കാറില്‍ ചെയ്‌സ് ചെയ്യുന്നതിനിടയില്‍ അപകടത്തില്‍ മരണപ്പെട്ടു. ടീനെക്കില്‍ തന്നെയായിരുന്നു സംഭവം.എന്നെപ്പോലെ തന്നെ പൊതുകാര്യങ്ങളില്‍ സജീവമായ അവന്‍ ജനസമ്മതനുമായിരുന്നു. അവന്‍ താമസിച്ചിരുന്ന സ്ഥലത്തെ റോഡിന് 'ജോണ്‍ എബ്രഹാം ജൂനിയര്‍ റോഡ് 'എന്നും, ടീനെക്ക് പോലീസ് സ്റ്റേഷനിലക്ക് വരുന്ന വഴിക്ക് 'ജോണ്‍ എബ്രഹാം ജൂനിയര്‍ വേ' എന്നും പേരുനല്‍കിയത് അവനോടുള്ള ജനങ്ങളുടെ സ്‌നേഹമാണ് വിളിച്ചോതുന്നത്. അത്തരം ആദരവ് ഒരിക്കലും പിടിച്ചുവാങ്ങാന്‍ സാധിക്കുന്ന ഒന്നല്ല, നേടിയെടുക്കുന്നതാണ്. അവന്റെ ഓര്‍മ്മദിവസത്തില്‍ ആക്‌സിഡന്റ് നടന്ന സ്ഥലത്ത് ടീനെക്കിലെ പോലീസുകാര്‍ റോഡ് ക്ലോസ് ചെയ്ത് പ്രത്യേക ചടങ്ങ് നടത്താറുണ്ട്.

അവനെയോര്‍ക്കുമ്പോള്‍ ഇന്നും അഭിമാനമാണ്. ന്യൂയോര്‍ക്കിലെ പോലീസ് ഉദ്യോഗസ്ഥരുടെ സംഘടന (AMLEU) അവന്റെ പേരില്‍ സ്‌കോളര്‍ഷിപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെ മകന്‍ തോമസ് എബ്രഹാം ഫയര്‍ഫൈറ്ററാണ്. ചെറുപ്പം മുതല്‍ ആംബുലന്‍സിലും മറ്റും ആളുകളെ സഹായിക്കാന്‍ അവന്‍ മുന്നിട്ടിറങ്ങിയിരുന്നു. ഇളയവന്‍ മാത്യു എബ്രഹാം ഫിനാന്‍ഷ്യല്‍ അനലിസ്റ്റാണ്.

Other News in this category



4malayalees Recommends