ക്യൂന്‍സ്ലാന്‍ഡിലെ തിയോഡോറിലെ വെള്ളപ്പൊക്കത്തിന്റെ പത്താം വാര്‍ഷികത്തിന്റെ ഓര്‍മയില്‍ തദ്ദേശവാസികള്‍; വഴികളടച്ച് വെള്ളം കയറിയപ്പോള്‍ ടൗണിലുള്ളവരെയെല്ലാം രക്ഷിച്ചത് പ്രൈവറ്റ് ഹെലികോപ്റ്ററുകളില്‍; വര്‍ഷങ്ങള്‍ക്കിപ്പുറവും ഞെട്ടല്‍ മാറുന്നില്ല
ക്യൂന്‍സ്ലാന്‍ഡിലെ തിയോഡോര്‍ ടൗണില്‍ കടുത്ത വെള്ളപ്പൊക്കം കാരണം തദ്ദേശവാസികളെയെല്ലാം ഒഴിപ്പിച്ചതിന്റെ ഞെട്ടിപ്പിക്കുന്ന ഓര്‍മകളുടെ പത്താം വാര്‍ഷികമാണിത്. 2010 ഡിസംബര്‍ 28നായിരുന്നു ഇവിടെ നാളിതുവരെയുണ്ടായ ഏറ്റവും വലിയ വെളളപ്പൊക്കമുണ്ടായത്. ഡേവ്സന്‍ റിവറിന്റെയും കാസില്‍ ക്രീക്കിന്റെയും ജംക്ഷനില്‍ സ്ഥിതി ചെയ്യുന്ന ടൗണ്‍ഷിപ്പായ തിയോഡോറില് അന്ന് വെള്ളം പൊടുന്നനെ കയറുകയായിരുന്നു.
തല്‍ഫലമായി ഇവിടുത്തെ താമസക്കാര്‍ വെള്ളപ്പൊക്കത്തിന് നടുവില്‍ പെട്ട് പോവുകയും തദ്ദേശവാസികളെയെല്ലാം നിര്‍ബന്ധിതമായി ഒഴിപ്പിക്കുകയുമായിരുന്നു. ഇത്തരത്തില്‍ വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് താമസക്കാരെയെല്ലാം ഒഴിപ്പിക്കുന്ന ക്യൂന്‍സ്ലാന്‍ഡിലെ ആദ്യ പട്ടണമായി തിയോഡോര്‍ മാറുകയായിരുന്നു. ഇവിടെ അന്ന് വെറും 300 പേര് മാത്രമായിരുന്നു വസിച്ചിരുന്നത്. വളരെ ക്രമത്തിലും ത്വരിതഗതിയിലുമായിരുന്നു ഇവിടെ നിന്നും അന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നതെന്നാണ് ഇവിടെ 1981 മുതല്‍ താമസിക്കുന്ന ഡോക്ടറായ ബ്രൂസ് ചാട്ടര്‍ ഓര്‍ക്കുന്നത്.
അന്ന് വെള്ളപ്പൊക്കത്തില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനായി പ്രൈവറ്റ് ഹെലികോപ്റ്ററുകളായിരുന്നു ഉപയോഗിച്ചിരുന്നത്. തന്നെയായിരുന്നു ഇവിടെ നിന്നും അവസാനം ഒഴിപ്പിച്ചതെന്നും ഡോക്ടര്‍ പറയുന്നു. വെളളം കയറിയതിനെ തുടര്‍ന്ന് ടൗണിന് പുറത്തേക്ക് പോകാന്‍ വഴികളില്ലായിരുന്നുവെന്നും എല്ലാ റോഡുകളുമടഞ്ഞിരുന്നുവെന്നും വായുമാര്‍ഗം മാത്രമേ രക്ഷപ്പെടാന്‍ വഴിയുണ്ടായിരുന്നുള്ളുവെന്നും ഡോക്ടര്‍ ഓര്‍ക്കുന്നു.