കൊറോണ വൈറസ് ലോക്ക്ഡൗണിനിടെ വിക്ടോറിയയില്‍ പ്രത്യേകിച്ച് മെല്‍ബണില്‍ ഗാര്‍ഹിക പീഡനങ്ങള്‍ പെരുകി വരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഈ അപകടകരമായ പ്രവണതയെക്കുറിച്ച് ജനത്തിന് മുന്നറിയിപ്പേകി വിക്ടോറിയന്‍ ഗവണ്‍മെന്റ് രംഗത്തെത്തി. കൊറോണക്കിടെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന അവസ്ഥയുണ്ടെന്നും അതിനാല്‍ ഇവയെക്കുറിച്ച് വിവരം ലഭിച്ചാല്‍ ജനം ഇക്കാര്യം അധികൃതരെ അറിയിക്കണമെന്നുമാണ് ഗവണ്‍മെന്റ് ബോധവല്‍ക്കരിക്കുന്നത്.
ഇതിനായുളള ഔദ്യോഗിക ക്യാമ്പയിനായ ദി റെസ്‌പെക്ട് ഈച്ച് അഥര്‍; കാള്‍ ഔട്ട് കാംപയിന്‍ തിങ്കളാഴ്ച മുതലാണ് ആരംഭിക്കുന്നത്. ഇത്തരം പീഡനങ്ങള്‍ക്ക് ഇരകളാകുന്നവരെ സഹായിക്കണമെന്നാണ് ഈ ക്യാമ്പയിനിലൂടെ ഗവണ്‍മെന്റ് ജനത്തെ ഓര്‍മിപ്പിക്കുന്നത്. ശാരീരിക അകല നിയങ്ങള്‍ നിലവിലുണ്ടെങ്കിലും സഹായങ്ങള്‍ക്കായി വിളിക്കാമെന്ന് ബൈസ്റ്റാന്‍ഡര്‍മാരെ ഓര്‍മിപ്പിക്കാനുളള ക്യാമ്പയിന്‍ കൂടിയാണിത്. വിക്ടോറിയയില്‍ മാര്‍ച്ചിനും ഏപ്രിലിനും ഇടയില്‍ ഗാര്‍ഹിക പീഡനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി പോലീസിനെ വിളിക്കുന്നതില്‍ 14 ശതമാനം വര്‍ധവുണ്ടായിരിക്കുന്നുവെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
കൊറോണയെ ചെറുക്കുന്നതിനുള്ള സോഷ്യല്‍ ഐസൊലേഷനും ശാരീരിക അകലം പാലിക്കലും കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് തങ്ങള്‍ മനസിലാക്കുന്നുവെന്നും ഇതിന്റെ പേരിലാണ് ഗാര്‍ഹിക പീഡനങ്ങള്‍ ഈ അവസരത്തില്‍ വര്‍ധിച്ചിരിക്കുന്നതെന്നതെന്ന് പറഞ്ഞുള്ള ന്യായീകകരണത്തോട് യോജിക്കാനാവില്ലെന്നുമാണ് മിനിസ്റ്റര്‍ ഫോര്‍ പ്രിവെന്‍ഷന്‍ ഓഫ് ഫാമിലി വയലന്‍സ് ആയ ഗബ്രിയേല്‍ വില്യംസ് പ്രതികരിച്ചിരിക്കുന്നത്.