ഭവനങ്ങളുടെ എനര്‍ജി ചെലവുകള്‍ കുതിച്ചുയര്‍ന്ന് പ്രതിമാസം 400 പൗണ്ടിന് അരികിലെത്തുമെന്ന് വിദഗ്ധര്‍. അടുത്ത വിന്ററോടെ ഈ അവസ്ഥ സംജാതമാകുമെന്നാണ് വിദഗ്ധരുടെ പക്ഷം.
ഇന്നലെ ഏകദേശം 22 മില്ല്യണ്‍ ഭവനങ്ങളിലെ ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകളാണ് 54 ശതമാനത്തോളം വര്‍ദ്ധിച്ചത്. പുതിയ പ്രൈസ് ക്യാപ് നിലവില്‍ വന്നതോടെയാണ് ഈ കുതിച്ചുചാട്ടം.
താപനില ഫ്രീസിംഗ് കാലാവസ്ഥയിലേക്ക് താഴ്ന്ന ഘട്ടത്തിലാണ് ഈ വര്‍ദ്ധനവ്. ഇതോടെ ശരാശരി വാര്‍ഷിക ബില്ലിലേക്ക് 700 പൗണ്ടോളം കൂട്ടിച്ചേര്‍ക്കപ്പെടും. രാജ്യത്ത് സാധാരണ ജനങ്ങള്‍ വിലക്കയറ്റത്തില്‍ പൊറുതിമുട്ടി നില്‍ക്കുമ്പോഴാണ് ഈ അവസ്ഥ.
എന്നാല്‍ പ്രൈസ് ക്യാപിനും മുകളില്‍ തങ്ങളുടെ ബില്ലുകള്‍ വര്‍ദ്ധിച്ചതായി നിരവധി കസ്റ്റമേഴ്‌സ് ആരോപിച്ചു. ഡയറക്ട് ഡെബിറ്റ് പേയ്‌മെന്റ് നടത്തുന്നവര്‍ക്കാണ് ഈ തിരിച്ചടി നേരിട്ടത്. ചിലര്‍ക്ക് ബില്ലുകള്‍ ഇരട്ടിയായാണ് ഉയര്‍ന്നതെന്ന് ആരോപണമുണ്ട്.
ഉക്രെയിന്‍ പ്രതിസന്ധിയും, ഹോള്‍സെയില്‍ ഗ്യാസിന്റെ വില കുതിച്ചുയരുന്നതും ചേര്‍ന്ന് പ്രൈസ് ക്യാപ് വീണ്ടും മറ്റൊരു 42 ശതമാനം ഉയരുമെന്ന് സര്‍ക്കാര്‍ ഇക്കണോമിസ്റ്റുകള്‍ പറയുന്നു. ഇത് ഒക്ടോബറില്‍ നടപ്പായാല്‍ ശരാശരി ഭവനങ്ങളുടെ ബില്ലുകള്‍ 2800 പൗണ്ടിലേക്ക് ഉയരും.
സ്റ്റേറ്റ് പെന്‍ഷനില്‍ മാത്രം കഴിയുന്നവര്‍ക്ക് ഹീറ്റിംഗ് ചെലവുകള്‍ ഈ തുക വിഴുങ്ങുന്നത് കാണേണ്ടി വരും. ഒരു സുനാമിയാണ് എനര്‍ജി മേഖലയില്‍ ബ്രിട്ടനെ കാത്തിരിക്കുന്നതെന്ന് എനര്‍ജി ഷോപ്പ് സിഇഒ സ്‌കോട്ട് ബൈറോം പറഞ്ഞു.