ബ്രിട്ടനില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുകയും, അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും പുറത്തിറങ്ങിയ ജനങ്ങള്‍ക്ക് കടുപ്പമേറിയ പിഴ ഈടാക്കുകയും ചെയ്തപ്പോഴാണ് പ്രധാനമന്ത്രി കാര്യാലയത്തില്‍ ഉദ്യോഗസ്ഥര്‍ പാര്‍ട്ടി ആഘോഷിച്ച വിവരം പുറത്തുവന്നത്. നാണക്കേടിലായതോടെ പ്രധാനമന്ത്രി ഇതേക്കുറിച്ച് അന്വേഷണത്തിന് തയ്യാറായെങ്കിലും പല പ്രമുഖരെയും കുറ്റപ്പെടുത്തിയ റിപ്പോര്‍ട്ട് പൂര്‍ണ്ണമായി പുറത്തുവന്നിരുന്നില്ല.
ഇതിനിടെ ലോക്ക്ഡൗണ്‍ ലംഘിച്ച് നടന്ന അനധികൃത പാര്‍ട്ടിയെ കുറിച്ച് അന്വേഷണവുമായി മെട്രോപൊളിറ്റന്‍ പോലീസ് മുന്നിട്ടിറങ്ങിയതാണ് ഇതിന് വിഘാതമായത്. എന്നാല്‍ പോലീസ് അന്വേഷണം കുറ്റക്കാരെ രക്ഷിക്കാന്‍ ആയിരുന്നോയെന്നാണ് ഇപ്പോള്‍ സംശയം ഉയരുന്നത്. ഡൗണിംഗ് സ്ട്രീറ്റിലെ പാര്‍ട്ടികളില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്ക് അനധികൃതമായി ഒത്തുചേര്‍ന്നതിന് 50 പൗണ്ട് വീതം പിഴയാണ് പോലീസ് നല്‍കുന്നത്.
പാര്‍ട്ടിയില്‍ പങ്കെടുത്ത ഏതാനും പേര്‍ക്ക് പോലീസ് ഇമെയില്‍ അയച്ചു. 20 പെനാല്‍റ്റി നോട്ടീസുകള്‍ ഇതിനകം അയച്ചുകഴിഞ്ഞു. എന്നാല്‍ ഏത് പാര്‍ട്ടികള്‍ക്കാണ് പിഴ ഏര്‍പ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കുന്നില്ല. ലോക്ക്ഡൗണ്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതിനെ കുറിച്ച് അന്വേഷണം നടത്തിയ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥ സ്യൂ ഗ്രേയ്ക്കും ഇതുസംബന്ധിച്ച വിവരം പോലീസ് കൈമാറിയിട്ടില്ല.
പോലീസ് അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് തന്റെ റിപ്പോര്‍ട്ട് പുതുക്കി, പ്രസിദ്ധീകരിക്കാനാണ് സ്യൂ ഗ്രേ ഒരുങ്ങുന്നത്. എന്നാല്‍ അന്വേഷണം നടന്ന 12 പാര്‍ട്ടികളില്‍ ഏതെല്ലാം ഉദ്യോഗസ്ഥരും, സഹായികളും, രാഷ്ട്രീയക്കാരും പങ്കെടുത്തെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥയുടെ കൈകളില്‍ എത്തില്ലെന്നാണ് കരുതുന്നത്.
പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും, ക്യാബിനറ്റ് സെക്രട്ടറി സൈമണ്‍ കേസിനും പിഴ ലഭിച്ചാല്‍ വെളിപ്പെടുത്താമെന്നാണ് നം. 10 വാഗ്ദാനം. അതേസമയം മറ്റ് ഉദ്യോസ്ഥര്‍ക്ക് ഇത് ലഭിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് മുന്നിലെത്തരുതെന്നാണ് നിലപാട്.