ഉക്രെയിന്‍ ജനതയ്ക്ക് നേരെ നടത്തുന്ന കൊടുംക്രൂരതകള്‍ക്ക് വ്‌ളാദിമര്‍ പുടിന്‍ ദൈവത്തിന് ഉത്തരം നല്‍കേണ്ടി വരുമെന്ന് മുന്‍ യോര്‍ക്ക് ആര്‍ച്ച്ബിഷപ്പ്. റഷ്യന് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യനെന്ന് പറയുന്ന പ്രസിഡന്റിന് ഇത്തരം പൈശാചിക കര്‍മ്മങ്ങള്‍ നടത്തിയ ശേഷം രാത്രിയില്‍ പ്രാര്‍ത്ഥന നടത്താന്‍ പറ്റുന്നത് എങ്ങിനെയെന്നും 72-കാരനായ ജോണ്‍ സെന്റാമു ചോദിച്ചു.
ഉക്രെയിനില്‍ പുടിന്‍ നടത്തുന്ന അധിനിവേശത്തിന് റഷ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് നടത്തുന്ന അതിക്രമങ്ങള്‍ യുദ്ധ കുറ്റകൃത്യങ്ങളാണെന്ന് റഷ്യന്‍ പ്രസിഡന്റിന് എതിരെ ആരോപണം ശക്തമാണ്. ഉക്രെയിന്‍ തലസ്ഥാനമായ കീവിന് പുറത്ത് കൂട്ടകുഴിമാടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കീവ് മേഖലയില്‍ നിന്നും പിന്‍വാങ്ങവെ ജനങ്ങളെ കൂട്ടമായി കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നാണ് വിവരം.
സ്ത്രീകളും, കുട്ടികളും ഉള്‍പ്പെടെ 18 പേരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ നിലയിലായിരുന്നുവെന്ന് ടെറിട്ടോറിയല്‍ ഡിഫന്‍സ് പോരാളികള്‍ ടൈംസിനോട് പറഞ്ഞു. ബുച്ചാ പട്ടണത്തില്‍ മൃതദേഹങ്ങള്‍ തെരുവില്‍ ചിതറി കിടക്കുകയാണ്. റഷ്യന്‍ സൈന്യം ഇവിടെ കൂട്ടക്കൊല നടത്തുന്നതായി ഉക്രെയിന്‍ വിദേശകാര്യ മന്ത്രി ആരോപിച്ചിരുന്നു.
അതേസമയം റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഉക്രെയിന്‍ ആരോപണങ്ങള്‍ തള്ളി. ബുച്ചയില്‍ മൃതദേഹങ്ങള്‍ കിടക്കുന്ന ചിത്രങ്ങള്‍ കീവിന്റെ പ്രകോപനമാണെന്നാണ് ഇവരുടെ പ്രതികരണം.
ഉക്രെയിനില്‍ നടന്ന ക്രൂരതയുടെ കാഴ്ചകള്‍ പുറത്തുവന്നത് റഷ്യയെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പാശ്ചാത്യ ചേരി ഇതിന്റെ പേരില്‍ ഉപരോധങ്ങള്‍ കടുപ്പിക്കുമെന്ന് പുടിന് വ്യക്തമാണ്. ഈ ഘട്ടത്തില്‍ റഷ്യന്‍ സൈനികര്‍ക്കായി റഷ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സര്‍വ്വീസ് നടത്തി.