ബ്രിട്ടനിലെ ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ മേഖല ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ക്ക്‌ഫോഴ്‌സ് പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ട്. രോഗികളുടെ സുരക്ഷയ്ക്ക് ഗുരുതര ഭീഷണി ഉയര്‍ത്തുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് കോമണ്‍സ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ കമ്മിറ്റികളുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇംഗ്ലണ്ടിലെ ആശുപത്രികള്‍ 50,00-ലേറെ നഴ്‌സുമാരുടെയും, മിഡ്‌വൈഫുമാരുടെയും, 12,000 ഡോക്ടര്‍മാരുടെയും കുറവാണ് നേരിടുന്നതെന്ന് കമ്മിറ്റി റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഹെല്‍ത്തില്‍ 475,0000 വേക്കന്‍സികളും, സോഷ്യല്‍ കെയറില്‍ 490,000 വേക്കന്‍സികളും ചേര്‍ന്ന് അടുത്ത ദശകത്തിന്റെ ആദ്യത്തില്‍ ഒരു മില്ല്യണിന് അടുത്ത് ജോലിക്കാരുടെ ക്ഷാമമാണ് ആരോഗ്യ മേഖല നേരിടുകയെന്നാണ് പ്രവചനം.
മറ്റേണിറ്റി സേവനങ്ങള്‍ കടുത്ത സമ്മര്‍ദം നേരിടുമ്പോള്‍ ജിപിമാരുടെ എണ്ണം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ 700 പേരുടെ കുറവ് നേരിടുന്നതായി റിപ്പോര്‍ട്ട് പറയുന്നു. സോഷ്യല്‍ കെയറില്‍ ഇതിലേറെ മോശമാണ് സ്ഥിതി. 2020, 21 വര്‍ഷങ്ങള്‍ക്കിടെ കാല്‍ശതമാനം ജോലിക്കാര്‍ മേഖല ഉപേക്ഷിച്ച് പോയി.
ആവശ്യക്കാരുടെ എണ്ണമേറുമ്പോഴും സര്‍ക്കാരിന് സ്ഥിതി മെച്ചപ്പെടുത്താനുള്ള പദ്ധതികളില്ലെന്ന് ടോറി എംപി ജെറെമി ഹണ്ടിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു. വേക്കന്‍സികള്‍ തുടര്‍ച്ചയായി നിലനില്‍ക്കുന്നത് ജീവനക്കാരെ അധിക ജോലി ചെയ്ത് മടുപ്പിക്കുകയാണെന്ന് ആരോഗ്യ മേധാവികള്‍ ചൂണ്ടിക്കാണിച്ചു.
50,000 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതി പുരോഗമിക്കുന്നുണ്ടെങ്കിലും 6000 ജിപിമാരെ കൂട്ടിച്ചേര്‍ക്കാനുള്ള ടോറി വാഗ്ദാനം എവിടെയും എത്തിയില്ലെന്ന് എംപിമാര്‍ വ്യക്തമാക്കി. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് മൂലം ജീവനക്കാര്‍ക്കും, രോഗികള്‍ക്കും സുരക്ഷ അപകടത്തിലാകുന്ന സ്ഥിതിയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.