മാധ്യമങ്ങള്‍ക്ക് തങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കുന്നതിന് പിന്നില്‍ പിതാവും, രണ്ടാനമ്മയുമാണെന്ന് തിരിച്ചറിഞ്ഞ് വില്ല്യം രാജകുമാരന്‍ ഇവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായി വെളിപ്പെടുത്തി ഹാരി. 2019 ഏപ്രില്‍ മാസത്തില്‍ തനിക്ക് ലഭിച്ച ഫോണ്‍ കോളിന്റെ മറുവശത്ത് വില്ല്യം രാജകുമാരന്‍ രോഷം കൊണ്ട് ജ്വലിക്കുകയായിരുന്നുവെന്ന് ഹാരി ഓര്‍മ്മിക്കുന്നു.
'പിതാവും, കാമില്ലയും, വില്ല്യമും തമ്മില്‍ എന്തോ സംഭവിച്ചിരുന്നു. എന്താണ് പ്രശ്‌നമെന്ന് മുഴുവനായി മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. വളരെ വേഗത്തില്‍, വളരെ നിരാശനായാണ് വില്ല്യം സംസാരിച്ചത്', ഹാരി തന്റെ പുസ്തകത്തില്‍ പറയുന്നു.
'പിതാവിന്റെയും, കാമില്ലയുടെയും ആളുകള്‍ വില്ല്യമിനെയും, കെയ്റ്റിനെയും, കുട്ടികളെയും കുറിച്ചുള്ള കഥകള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയെന്നാണ് മനസ്സിലായത്. ഇത് ഇനിയും അനുവദിക്കാന്‍ കഴിയില്ലെന്നാണ് വില്ല്യം പറഞ്ഞത്. പിതാവിനും, കാമില്ലയ്ക്കും ചെറിയൊരു ഇടം കൊടുത്താല്‍ ഏറെ മുന്നോട്ട് പോകും. ഇത് മുന്‍പും നടത്തിയിട്ടുണ്ട്. എന്നോടും, മെഗാനോടും ഇത് ചെയ്തിട്ടുള്ളതിനാല്‍ ഇത് എനിക്ക് മനസ്സിലായി', ഹാരി എഴുതുന്നു.
വില്ല്യം ഏത് വിഷയത്തിലാണ് ഈ അഭിപ്രായം പങ്കുവെച്ചതെന്ന് ഹാരി വ്യക്തമാക്കുന്നില്ല. പിതാവിന്റെ പ്രസ് ഓഫീസിലെ ഒരു അംഗമാണ് ഇപ്പോള്‍ രാജാവും, ക്യൂന്‍ കണ്‍സേര്‍ട്ടുമായവരെ കുറിച്ച് നല്ല വാര്‍ത്തകള്‍ക്കായി വ്യാജ വാര്‍ത്തകള്‍ തള്ളിവിടുന്നതെന്ന് ഹാരി കുറ്റപ്പെടുത്തി. മറ്റ് കുടുംബാംഗങ്ങളുടെ ചെലവിലാണ് ഈ നല്ല പേര് നേടിയെടുക്കാന്‍ ഇവര്‍ ശ്രമിക്കുന്നത്.
2017-ല്‍ ജര്‍മ്മനിയില്‍ ഹാരി വേട്ടയ്ക്ക് പോയ വാര്‍ത്ത പുറത്തുവിട്ടതിന് പിന്നിലും ഇതേ സ്ത്രീയാണെന്ന് ഹാരി പറയുന്നു. കാട്ടുപന്നികളെ വേട്ടയാടി കൃഷി സംരക്ഷിക്കുന്ന പ്രവര്‍ത്തനത്തിലാണ് ഏര്‍പ്പെട്ടതെങ്കിലും ആളുകള്‍ ധരിച്ചത് രക്തം ഊറ്റിക്കുടിക്കാന്‍ പോയെന്ന തരത്തിലാണ് വിലയിരുത്തിയത്. കാമില്ലയുടെ കുടുംബാംഗത്തെ കുറിച്ച് പുറത്തുവരാനിരുന്ന മറ്റൊരു കഥയ്ക്ക് പകരമായാണ് താന്‍ ഇരയായതെന്നാണ് ഹാരിയുടെ വാദം.