ലണ്ടനിലുള്ള വസ്തുവകകള്‍ വിറ്റ് മറ്റ് സബര്‍ബുകളിലേക്ക് മാറി താമസിക്കുന്നവരേറി വരുന്നുവെന്ന് റിപ്പോര്‍ട്ട്. കോവിഡ് കാരണം ജോലിയും ജീവിതവും വീടുകളില്‍ തന്നെ ഒതുക്കാന്‍ നിര്‍ബന്ധിതമായതിനെ തുടര്‍ന്ന് കൂടുതല്‍ സൗകര്യങ്ങളുള്ള വീടുകള്‍ തേടിയാണ് മിക്കവരും ഇത്തരത്തില്‍ തലസ്ഥാനത്തോട് വിട പറയുന്നത്. ഇത് പ്രകാരം ഈ വര്‍ഷത്തിലെ ആദ്യത്തെ ആറ് മാസങ്ങളില്‍ 60,000ത്തില്‍ അധികം പേരാണ് ലണ്ടനില്‍ നിന്നും വസ്തുവകകള്‍ വിറ്റ് പോയിരിക്കുന്നതെന്നാണ് ഇന്റര്‍നാഷണല്‍ എസ്‌റ്റേറ്റ് ഏജന്റ്‌സ് ചെയിന്‍ ഹാംപ്ടന്‍സ് വെളിപ്പെടുത്തുന്നത്.
ഇത്തരത്തില്‍ കൂടുതല്‍ സ്ഥലസൗകര്യങ്ങളും ഹരിതാഭയുമുള്ള പ്രോപ്പര്‍ട്ടികള്‍ക്കായി അന്വേഷിക്കുന്നവര്‍ 15 വര്‍ഷങ്ങള്‍ക്കിടെ കോവിഡിനിടെ ഏറ്റവും വര്‍ധിച്ചിരിക്കുകയാണ്. ഇത് കാരണം ലണ്ടന് പുറത്തുള്ള പ്രോപ്പര്‍ട്ടി വാങ്ങലുകാരില്‍ 8.6 ശതമാനം പേര്‍ ലണ്ടന്‍കാരാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. 2020ല്‍ ഇവരുടെ എണ്ണം 6.6 ശതമാനമായിരുന്നു. ലണ്ടനിലുള്ളവര്‍ സറെയിലെ ടാന്‍ഡ്രിഡ്ജ് അടക്കമുള്ള ടോപ് ഡെസ്റ്റിനേഷനുകളിലെ പുതിയ പ്രോപ്പര്‍ട്ടിക്ക് നല്‍കുന്നത് ശരാശരി 389,975 പൗണ്ടാണ്.
ലണ്ടനിലെ വിവിധ ഇടങ്ങളില്‍ ഈ വര്‍ഷം വീട് വില്‍പനകള്‍ ത്വരിതപ്പെട്ടിരിക്കുന്നുവെന്നാണ് എസ്റ്റേറ്റ് ഏജന്റുമാര്‍ വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം വിന്‍ഡ്‌സര്‍ ആന്‍ഡ് മെയ്ഡന്‍ഹെഡില്‍ വീട് വില്‍പനകളില്‍ ഈ വര്‍ഷത്തിലെ ആദ്യത്തെ രണ്ട് മാസങ്ങളില്‍ 2020ലെ ഇതേ കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 14 ശതമാനം പെരുപ്പമുണ്ടായിരിക്കുന്നുവെന്നാണ് എസ്റ്റേറ്റ് ഏജന്റായ സാവില്‍സ് പറയുന്നത്.ഇത്തരത്തില്‍ വീട് വാങ്ങിയവരില്‍ മൂന്നിലൊന്ന് പേര്‍ ലണ്ടന്‍ വിട്ട് പോകുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.
ലണ്ടനിലുള്ളവര്‍ തലസ്ഥാനത്തിന് പുറത്തുളള വീടുകള്‍ വാങ്ങാന്‍ തിക്കും തിരക്കും കൂട്ടിയെത്തിയതോടെ കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിപണിയില്‍ വില്‍പനക്കുള്ള വീടുകളില്‍ 32 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. അതായത് വീട് വാങ്ങലുകാര്‍ തമ്മില്‍ വീട് സ്വന്തമാക്കുന്നതില്‍ കടുത്ത മത്സരം നിലനില്‍ക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.കോവിഡ് കാരണം വരുമാനസ്രോതസ്സുകളിലുണ്ടായ കുറവിനാല്‍ തലസ്ഥാനത്തെ ജീവിതച്ചെലവ് താങ്ങാനാവാതെ മറ്റിടങ്ങളിലേക്ക് നീങ്ങിയവരുമേറെയാണ്.