അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ മലയാളികളുടെ സദാചാര ബോധത്തെ ചോദ്യം ചെയ്ത് അനുപമ ചന്ദ്രന്. മലയാളികളുടെ സദാചാരബോധം മാറണമെന്നും ചിന്താശേഷി വളരണമെന്നും അനുപമ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അവിവാഹിതരായ സ്ത്രീകള്‍ക്ക് കുട്ടികളെ ദത്തെടുക്കുന്നതിനു കുഴപ്പമില്ല, എന്നാല്‍ വിവാഹം കഴിക്കാത്ത സ്ത്രീ കുട്ടിയെ പ്രസവിച്ചാല്‍ കുഴപ്പമാണെന്ന് കരുതുന്ന മലയാളി സദാചാര ബോധം മാറണമെന്ന് അനുപമ വ്യക്തമാക്കുന്നു.
തനിക്ക് ഒരു കുഞ്ഞ് മാത്രമേ ഉള്ളുവെന്ന് അനുപമയുടെ പങ്കാളി അജിത്തും വ്യക്തമാക്കി. ദത്ത് വിവാദത്തിന് പിന്നാലെ, താന്‍ മൂന്ന് വിവാഹം കഴിച്ചതാണെന്നും ഒന്നിലധികം കുട്ടികളുണ്ടെന്നുമൊക്കെയുള്ള പ്രചാരണം കൊഴുക്കുന്നുണ്ടെന്ന് അജിത്ത് പറയുന്നു. തന്റെ അറിവില്‍ ഒരു കുട്ടി മാത്രേ ഉള്ളുവെന്നും, അത് അനുപമയില്‍ ഉണ്ടായ ഐഡന്‍ ആണെന്നും അജിത്ത് പറയുന്നു.
ഞാന്‍ കുറെ സ്ത്രീകളെ കണ്ണീര് കുടിപ്പിച്ചവനാണെന്നൊക്കെയാണ് പറയുന്നത്. കുറെ കുട്ടികളുണ്ടെന്നും. ഏന്റെ അറിവില്‍ എനിക്ക് ഒരു കുഞ്ഞ് മാത്രമേ ഉള്ളു. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം മുന്‍പ് ഞാനാര് വിവാഹം കഴിച്ചിരുന്നു. ഞാന്‍ ആകെ കഴിച്ച വിവാഹം അത് മാത്രമാണ്. അതല്ലാതെ, മുന്‍കാല ഭാര്യമാരൊന്നും ഇല്ല. പാര്‍ട്ടിയിലെ ഉന്നതരായ നേതാക്കളാണ് എനിക്ക് മൂന്ന് കുട്ടികളുണ്ടെന്നൊക്കെ പടച്ചുവിട്ടത്. എങ്കില്‍ എന്റെ ഭാര്യമാരെ ഒക്കെ ഈ പറയുന്നവര്‍ കൊണ്ടുവരട്ടെ. പോലീസ് സ്റ്റേഷനില്‍ ഒരു പെറ്റി കേസ് പോലും ഇല്ലാത്ത എനിക്കെതിരെ ആണ് ഈ ആരോപണങ്ങള്‍ ഒക്കെ ഉള്ളത്. നസിയയില്‍ എനിക്ക് കുട്ടികളില്ല. അവര്‍ക്കും കുഞ്ഞുങ്ങള്‍ ഉള്ളതായി എനിക്കറിയില്ല. എല്ലാത്തിനും പിന്നില്‍ പാര്‍ട്ടി ആണ്. ഞാന്‍ വെല്ലുവിളിക്കുവാണ് എന്റെ കുട്ടികളെ എന്റെ മുന്നില്‍ കൊണ്ടുവരാന്‍', അജിത്ത് പറയുന്നു.
അതേസമയം, അജിത്തിനെ വിവാഹം ചെയ്യുന്നതില്‍, മുന്‍പ് വിവാഹിതനായിരുന്നു എന്നതിനേക്കാളുപരി തടസ്സം നിന്നത് അജിത്തിന്റെ ജാതിയാണെന്ന് അനുപമ പറയുന്നു. ജാതിയും മതവും ഇല്ലാതെ ഒരു കമ്യൂണിസ്റ്റ് കുടുംബത്തില്‍ വളര്‍ന്നുവന്ന തനിക്ക് ഇത് അതീവ ഞെട്ടല്‍ ഉളവാക്കിയ കാര്യമായിരുന്നു എന്നും അനുപമ വ്യക്തമാക്കി. അതിനാല്‍ മകനെ മനുഷ്യനായി വളര്‍ത്തും എന്ന് അനുപമ കൂട്ടിച്ചേര്‍ത്തു
'അജിത്തതിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും എനിക്ക് അറിയാമായിരുന്നു. വിവാഹിതനാണെന്ന് അറിയാമായിരുന്നു. ആരാധന മൂത്ത് പ്രണയിച്ച ഒരു പൊട്ടിപ്പെന്നൊന്നുമല്ല ഞാന്‍. എല്ലാം അറിഞ്ഞുകൊണ്ട് തന്നെ ആണ് ഞാന്‍ ഇഷ്ടപ്പെട്ടത്. അജിത്തിന്റെ മുന്‍ഭാര്യയുമായി ഏട്ടന് ദാമ്പത്യബന്ധം സുഖകരമല്ലാതിരുന്ന സമയത്താണ് ഞങ്ങള്‍ തമ്മില്‍ അടുപ്പത്തിലായത്', അനുപമ പറയുന്നു.
കുഞ്ഞിനെ തിരികെ കിട്ടാന്‍ വേണ്ടി അജിത് രണ്ടുപ്രാവശ്യം വീട്ടില്‍ വന്ന് സംസാരിക്കുവാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ തന്നെ കാണാനോ സംസാരിക്കാനോ വീട്ടിലുള്ളവര്‍ അനുവദിച്ചില്ലെന്നും അനുപമ പറഞ്ഞു. അജിത്തിനോട് സംസാരിക്കാനും വീട്ടിലുള്ളവര്‍ മുതിര്‍ന്നില്ലെന്നും തന്നെ രഹസ്യമായി അമ്മ വീടായ തൊടുപുഴയിലേക്ക് തന്നെ മാട്ടുകയായിരുന്നു എന്നും അനുപമ പറഞ്ഞു. ഫോണ്‍ ചെയ്യാന്‍ വഴിയില്ലാതെ, അജിത്തിനെ കോണ്ടാക്ട് ചെയ്യാന്‍ യാതൊരു നിവൃത്തിയുമില്ലാതെ ഒരുതരം വീട്ടുതടങ്കലിലായിരുന്നു താനെന്നും ഒരു രൂപ പോലും കയ്യില്‍ ഇല്ലാതെ കുടുങ്ങിപ്പോയ അവസ്ഥയിലായിരുന്നു എന്നും അനുപമ പറഞ്ഞു.
ചേച്ചിയുടെ വിവാഹം കഴിഞ്ഞ് കുഞ്ഞിനെ തരും എന്ന് പറഞ്ഞെങ്കിലും തന്നെ വീണ്ടും കബളിപ്പിക്കുകയായിരുന്നു എന്നും കുഞ്ഞിനെ സുരക്ഷിതമായ സ്ഥലത്ത് ഏല്‍പ്പിച്ചിരിക്കുകയാണ് എന്ന് പറഞ്ഞപ്പോള്‍ അമ്മത്തൊട്ടിലില്‍ കുഞ്ഞിനെ ഉപേക്ഷിച്ചു എന്ന് ഒരിക്കലും കരുതിയില്ലെന്നും അനുപമ പറയുന്നു. തൊടുപുഴയിലെ വീട്ടില്‍നിന്ന് വളരെ സാഹസികമായാണ് രക്ഷപ്പെട്ടതെന്നും പിന്നീട് കുഞ്ഞിനെ കിട്ടാന്‍ വേണ്ടിയുള്ള പോരാട്ടമായിരുന്നുവെന്നും അനുപമ വ്യക്തമാക്കി.
നവോത്ഥാനം ഒക്കെ പറച്ചിലില്‍ മാത്രം ഒതുങ്ങി പോകുന്ന ഒരവസ്ഥയാണ് പാര്‍ട്ടിയില്‍ ഉള്ളതെന്ന് അനുപമ പറഞ്ഞു. ശബരിമല വിഷയത്തില്‍ ഒക്കെ സ്ത്രീകള്‍ക്ക് എല്ലാ അവകാശങ്ങളുമുണ്ട്, നവോത്ഥാനം വേണം, ജെന്‍ഡര്‍ ഇക്വാലിറ്റി വേണം എന്നുപറഞ്ഞ പാര്‍ട്ടിക്ക് എന്റെ വിഷയത്തില്‍ ആ നിലപാടില്ലെന്ന് അനുപമ ചൂണ്ടിക്കാട്ടുന്നു. താന്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ പാര്‍ട്ടിക്ക് മനസിലാവാത്തതുകൊണ്ടല്ലെന്നും മനസ്സിലായിട്ടും അംഗീകരിക്കാന്‍ പറ്റാത്തതാണ് പാര്‍ട്ടിയുടെ പ്രശ്നമെന്നും അനുപമ പറയുന്നു. ട്രൂ കോപ്പി തിങ്ക് എന്ന മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനുപമ.
തെറ്റുകള്‍ മറച്ചു പിടിക്കാനാണ് പാര്‍ട്ടി ഇപ്പോഴും നോക്കുന്നതെന്ന് അനുപമ പറയുന്നു.